International
കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ.
നിയന്ത്രണങ്ങളിൽ ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുതവണ ഇളവ് വരുത്തിയിരുന്നു. ലഡാക്ക് തലസ്ഥാനമായ ലേയിൽ നാലു മണിക്കൂറാണ് കർഫ്യൂവിൽ ഇളവു നല്‍കിയത്. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരുന്നു ഇളവ്. ശനിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പോലീസും പാരാമിലിട്ടറി സേനകളും പട്രോളിംഗ് ഊർജിതമാക്കിയിരുന്നു.
അതേസമയം അറസ്റ്റിലായ സമര നേതാവ് വാംഗ് ചുക് പാക് പൗരനുമായി ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടന്നുവെന്നാണ് പോലീസും വ്യക്തമാക്കുന്നത്.
വാംഗ് ചുകിനെതിരേ അന്വേഷണം നടത്തിവരികയാണെന്ന് ലഡാക്ക് പോലീസ് മേധാവി എസ്.ഡി. സിംഗ് ജാംവാൾ പറഞ്ഞു. നാലുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാനവ്യക്തി വാംഗ് ചുകാണെന്നും ജാംവാൾ പറഞ്ഞു.
വാംഗ് ചുകിനെതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്തായിരുന്നെന്ന് യൂട്യൂബ് പരിശോധിച്ചാൽ മനസിലാകും.
വിദേശ സംഭാവന, എഫ്സിആർഎ ലംഘനം എന്നിവയെക്കുറിച്ച് അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. വാംഗ് ചുകിന്റെ ചില വിദേശ സന്ദർശനങ്ങളും സംശയനിഴലിലാണെന്നും പോലീസ് മേധാവി പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വാംഗ് ചുക് നടത്തിവന്ന പ്രതിഷേധത്തിന്റെ വീഡിയോകളും ചിത്രങ്ങളും അതിർത്തിക്കപ്പുറത്തേക്ക് അയച്ച പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി നടത്തിയ ആശയവിനിമയവും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാംഗ് ചുക് രാജസ്ഥാനിലെ ജോധ്പുരിലെ ജയിലിലാണുള്ളത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
National
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഉറി സെക്ടറില്‍ ഇപ്പോഴും ഭീകരർക്കായി കനത്ത തിരച്ചില്‍ തുടരുകയാണ്.